ബൈജു ടി

ബൈജു ടിആല­പ്പുഴ ജില്ല­യിലെ ചെങ്ങ­ന്നൂരിൽ 1981-ൽ ജനിച്ചു. ഇപ്പോൾ ഹൈദ്രാ­ബാദിൽ സി.എ ഇന്ത്യാ ടെക്നോ­ളജി സെന്റ­റിൽ ടെക്നി­ക്കൽ റൈറ്റ­റായി (സാങ്കേ­തിക എഴുത്തു­­കാരൻ എന്ന് എന്റെ ഭാഷ്യം) ജോലി­ചെയ്യുന്നു. ബ്ലോഗ്: http://ganaganga.blogspot.com/.

ഗാന­ങ്ങൾ എഴുതു­ന്നതിൽ താല്പര്യം. പാബ്ലോ ­നെരൂദ­യുടെ ചില കവിത­കൾ മല­യാള­ത്തിൽ പരി­ഭാഷ­പ്പെടുത്തി­യിട്ടുണ്ട്. എന്റെ ഗാന­ങ്ങൾ അയച്ചു­കൊടുത്ത് അഭി­പ്രായം ആരാ­ഞ്ഞ­പ്പോൾ, ഓ.എൻ‍.വി കുറുപ്പു­സാർ പറഞ്ഞ പ്രചോ­ദന­പര­മായ വാക്കു­കൾ ഗാന­പന്ഥാ­വിലെ പാഥേയം.

ഞാനെ­ഴുതി­യില്ലെ­ങ്കിൽ ഈ ലോക­ത്തിന്‌ എന്തെ­ങ്കിലും കുറവു സംഭ­വിക്കും എന്ന വിചാരം തെല്ലു­മില്ല. എങ്കിലും, ഓർമ്മ­യുടെ, സഹ­ജാവ­ബോധ­ത്തിന്റെ, സങ്കല്പ­ത്തിന്റെ ഒരു മഞ്ഞു­തുള്ളി ഗാന­മായ് ഇതളാർന്നി­ടുമ്പോൾ, അതി­നാരെ­ങ്കിലും സംഗീത­ത്തിന്റെ സൌരഭ്യം പകരു­മ്പോൾ, അതൊ­രാൾ ഭാവ­മുൾക്കൊണ്ടു പാടു­മ്പോൾ,  അതൊരു സുമന­സ്സിനെ തലോ­ടുമ്പോൾ, ഒരു ആത്മ­നിർവൃതി­ ലഭി­യ്ക്കുന്നു........................

ഈ ആൽബ­ത്തിനു വേണ്ടി ഒരു വിഷാദ­ഗാനം എഴു­താനാണ് എന്നോട് ആവശ്യ­പ്പെട്ടത്. ഈ ആൽബ­ത്തിലെ മനോ­ഹര­മായ മറ്റു ഗാനങ്ങ­ൾക്കൊപ്പം "വാർമഴ­വില്ലിലെ" എന്നു­തുട­ങ്ങുന്ന ഗാനവും നിങ്ങൾക്കി­ഷ്ടമാവും എന്നു കരു­തുന്നു. ഈ മഹ­ത്തായ ആശയ­ത്തിനു പിന്നിൽ പ്രവർത്തിച്ച കിരൺ, ബഹുവ്രീഹി, നിശീകാന്ത്, രാജേഷ് രാമൻ എന്നി­വരെ നന്ദി­യോടെ  ഓർക്കുന്നു. ഈ സമാ­രംഭ­ത്തിൽ പങ്കു­ചേരാ­നായ­തിലുള്ള സന്തോഷം അനല്പം.....................!

ഈണത്തിനെ കുറിച്ചു രണ്ടു വാക്കു കുറിയ്ക്കട്ടെ...

ഈണങ്ങളൊന്നും സ്വയം­ഭൂവല്ല. കാറ്റും മുളം­തണ്ടു­മെന്നതു­പോലെ, ഗിറ്റാറിൻ­തന്തികളും മീട്ടുന്ന കൈകളു­മെന്നതു­പോലെ, ഈണ­ങ്ങളോ­രോന്നും ഓരോ കൂട്ടായ്മ­യുടെ പരിണിത­ഫലങ്ങളാണ്. ഇവിടെ, സംഗീത­ത്തെ സ്നേഹി­ക്കുന്ന ചിലർ മുന്നിട്ടി­റങ്ങി, ഒരു സാധനയെ­ന്നതു­പോലെ നടത്തിയ ശ്രമ­ങ്ങൾ പൂർത്തീ­കരിക്കു­മ്പോഴും, വിജയി­ക്കുന്നത് അർപ്പണ­മനോഭാവ­ത്തോടു­കൂടിയ കൂട്ടായ്മ­കൾ തന്നെ­യാണ്.

പാർവ്വതീ­പരമേശ്വര­ന്മാരുടെ ചേർച്ചയെ, വാക്കു­മർത്ഥവും തമ്മിലുള്ള പാരസ്പര്യം എന്ന്  മഹാ­കവി കാളിദാസൻ ഉപമിക്കു­ന്നുണ്ട് രഘു­വംശ­മഹാ­കാവ്യ­ത്തിൽ. ഗാന­ങ്ങളേയും നമുക്കി­വ്വിധം നോക്കി­ക്കാണുവാൻ കഴിയും. സംഗീതവും സാഹിത്യവും തമ്മിലുള്ള ഒരു ആർദ്ര­ലയമാണ്, ഒരു സ്നേഹ­സല്ലാപമാണ് ഓരോ­ഗാനവും. പറഞ്ഞു­തുടങ്ങിയത് ഈണത്തെ­പ്പറ്റിയാണ്; ഇനി പറയാനു­ള്ളതും.  ഈണം ഒരു ആൽബ­ത്തിന്റെ രൂപ­ത്തിൽ നമുക്കു മുന്നിലെത്തു­മ്പോൾ പൂർത്തി­യാക്ക­പ്പെടുന്നത് സ്വപ്ന­ങ്ങളാണ്. ഓരോ സ്വപ്നവും ഓരോ ഇതളു­കളായ് വിരിഞ്ഞ്, ഈണ­മെന്ന പുഷ്പം ഇവിടെ­യെങ്ങും സുവാസിത­മാക്കുന്നു.

ഈണത്തെ­ക്കുറിച്ച് ആദ്യമായി കേൾക്കുന്നത്, ഞാൻ ബ്ലോഗ്ഗ് തുടങ്ങുന്ന­തിനും മുന്നേയാണ്. ഏകദേശം 2007 മാർച്ചിൽ. കിരണിന്റെ പാട്ടുകേട്ട് അഭിപ്രായമ­റിയിച്ചതിനെ­ത്തുടർന്നു­ണ്ടായ ചില കത്തി­ടപാടുകളി­ലൂടെയാണ് ഈണം എന്ന സ്വപ്നത്തെ­ക്കുറിച്ച് ഞാനാദ്യ­മായി­ക്കേട്ടത്. കിരണിന്റെ നിർദ്ദേശ­മനുസരിച്ചാണ് ഞാനൊരു ബ്ലോഗ്ഗ് തുടങ്ങുന്നതും.  ആ നന്ദി, ഒരു­വാക്കു­കൊണ്ടു­പോലും ഞാനിതു­വരെ പ്രകാശി­പ്പിച്ചിട്ടില്ല. പ്രകടിപ്പിക്ക­പ്പെടാത്ത നന്ദികളുടെ  ഋണ­ഭാര­മേറുമ്പോൾ വല്ലപ്പോഴും ഇങ്ങനെയും മറ്റും ഒന്നു­പറഞ്ഞാ­ലായി. അങ്ങനെ ഞാൻ ബ്ലോഗ് തുടങ്ങി. അവിടെ­ക്കുറിച്ചിട്ട ചിലഗാനങ്ങൾ ശ്രീ. പണിക്കർ മാഷ്, ബഹുവ്രീഹി, മനോജ് തുടങ്ങിയവർ സ്വരപ്പെടുത്തി­പ്പാടുകനയുണ്ടായി. അവരെയെല്ലാം നന്ദിയോടുകൂടി ഓർത്തു­കൊള്ളട്ടെ. പിന്നീട്, ബഹുവ്രീഹി­യുമായുള്ള ഒരു സംഭാഷണ­വേളയിലാൺ ഈണം എന്ന ആശയം വീണ്ടും സജീവമായി എന്നറിയാൻ കഴിഞ്ഞത്. ഗാന­ങ്ങളോ­രോന്നും ഓരോ ഭാവത്തെ അടിസ്ഥന­പ്പെടുത്തിയു­ള്ളതാ­ണെന്നും അറിഞ്ഞു. വിശദ­വിവര­ങ്ങളട­ങ്ങിയ ആദ്യത്തെ "ഓല" കിരണിൽ നിന്നും ലഭിച്ചു.
 
നാടൻപാട്ട്, വിഷാദഗാനം, തത്ത്വ­ചിന്താ­ഗാനം, ഉത്സവ­ഗാനം, അർദ്ധ­ശാസ്ത്രീയ­ഗാനം, ഭാവ­ഗാനം, താരാട്ട്, യുഗ്മ­ഗാനം, കാമ്പസ് ഗാനം, എന്നി­ങ്ങനെ­യാണ്  തരം­തിരിച്ചി­രിക്കുന്നത്. ഞാനെഴുതേണ്ടത് വിഷാദ­ഗാനം. രാജേഷ് രാമനാണ് ഈണം പകരുന്നത്, കിരണാണ് ആലപി­ക്കുന്നത്. രാജേഷി­നോട് അഭിപ്രായം ആരാഞ്ഞു. വരികൾ അയച്ചുതരൂ എന്ന് രാജേഷ്. വിഷയം തെരഞ്ഞെടുക്കു­ന്നതിൽ രാജേഷ് എനിയ്ക്കു പൂർണ്ണ സ്വാതന്ത്ര്യം തന്നു.  പാട്ട്, ഏതെങ്കിലും സിനിമാപ്പാട്ടിന്റെ ­ഈണ­ത്തി­ലെഴുതിയ­താ­ണെങ്കിൽ ഒറിജിനൽ ഈണം ഏതെന്നു രാജേഷിനെ അറിയിക്ക­രുതേ­യെ­ന്നൊരു അഭ്യർത്ഥ­നയും. കെട്ടി­യിട്ടടി­ച്ചാൽ­പ്പോലും അതു­പറയില്ലെന്നു ഞാനും.
 
നേരത്തേ (2006ൽ) എഴുതിയ ഒരു­ഗാനമാണ് ഞാൻ തെരഞ്ഞെ­ടുത്തത്. ഏതോ ഒരു സിനിമ, അതിലെ നായിക മരിക്കുന്നതും, തുടർന്നുള്ള  നായകന്റെ ദു:ഖവും ഒക്കെ­ക്കണ്ട്, ആ സന്ദർഭത്തിൽ ഒരു­പാട്ടു­ണ്ടായാൽ എങ്ങനെയിരിക്കും (ആഗ്രഹം നോക്കണേ) എന്നാ­ലോചിച്ച­തിന്റെ ഫലമായ് പിറവി­കൊണ്ടതാണ്, "വാർമഴവില്ലിലെ" എന്ന ഗാനം. എല്ലാ­നിറങ്ങ­ളുടേയും ഉണ്മയായ വെണ്മ­പുതച്ച്, നീരവം മലർ­ശയ്യയിൽ കിട­ക്കുന്ന നായിക. പാട്ടെഴുതി­ത്തീർക്കാൻ അധിക­സമയം വേണ്ടി­വന്നില്ല. ഛന്ദസ്സ് പാലിയ്ക്കുവാൻ പ്രത്യേക­ശ്രമമൊന്നും നടത്തി­യിരുന്നി­ല്ലെങ്കിലും, എഴുതി­ക്കഴിഞ്ഞപ്പോൾ ഏതാണ്ട് മഞ്ജരി­യുടെ മട്ടി­ലായി (കുറഞ്ഞ പക്ഷം മഞ്ജരിയുടെ കുഞ്ഞ­മ്മയുടെ മോളെ­പ്പോലെ­ങ്കിലുമായി).

പാട്ട് പിറ്റേന്നത്തെ ഗൂഗിൾ പോസ്റ്റിൽ ഇംഗ്ളണ്ടി­ലേയ്ക്കു പറന്നു. സമയ­ത്തിലുള്ള വ്യത്യാസം കാരണ­മാവാം പിന്നീടുള്ള ചർച്ചക­ളൊക്കയും നിശിയേട്ടനു­(നിശീകാന്ത്/­ചെറിയ­നാടൻ)­മായായിരുന്നു. ഗാനത്തിന്റെ ഈണം ചർച്ച­ചെയ്യ­പ്പെട്ടു എന്നും, ചില്ലറ വ്യത്യാസങ്ങൾ വരുത്തേണ്ടതു­ണ്ടെന്നും അറിഞ്ഞു.

"നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു വെൺപറവ
ഇന്നീ മഹാകാശവീഥിയളക്കുവാൻ
മണ്ണിന്റെ കൂടും തുറന്നുപോയി"

എന്നതിലെ പറവയ്ക്കു "വാ" അല്പം­കൂടിയതി­നാൽ മറ്റൊരു­വാക്ക് ഉപയോഗി­ക്കുന്നതു നന്നാവും എന്ന നിർദേശവും തന്നു. "പൂങ്കുരുവി" പോലെ­യെന്തെങ്കിലു­മായാൽ  മതിയാവും എന്ന ഉപദേശവും. കുഴി­മടിയ­നായ ഞാൻ "പൂങ്കുരുവി" പോലെ­യെന്തെ­ങ്കിലു­മല്ല, പൂങ്കുരുവി (അതും, വലുത് ഒന്ന്) തന്നെ­യിരിക്കട്ടെ എന്നു മറു­മൊഴിയാടി. പല്ലവി, അനുപല്ലവി, ചരണം എന്നിവ­യുടെ ഘടന­യിൽ ചില വ്യത്യാസ­ങ്ങൾ വരുത്തി­യ­തിനാൽ, ചില­വരികൾ (ഹേമന്ത സന്ധ്യതൻ....) പുതുതായി എഴുതി­ച്ചേർക്കേ­ണ്ടതായും വന്നു. തനനാനാ പാടി നിശി­യേട്ടൻ കൂടെ­യുണ്ടായ­തിനാൽ, ഗൂഗിളമ്മ­ച്ചിയുടെ മടിയിനലിരുന്നു സ്വകാര്യം പറയുന്നതി­ന്നിടയിൽ ഗാനവും പൂർത്തി­യായി.

പാട്ടൊ­രാൾക്ക് ട്യൂണി­ടാൻ അയച്ചു­കൊടുത്താൽ, "വെന്തോ, വെന്തോ" എന്നു ചോദി­യ്ക്കു­ന്നത് എന്റെ (ദു:)ശീലമാണ്. എന്തായാലും അധികം കാത്തി­രിയ്ക്കേ­ണ്ടി­വന്നില്ല. പാട്ടിന്റെ ട്രയൽ വെർഷൻ എന്നെ­ത്തേടി­യെത്തി. മനോഹര­മായ ട്യൂൺ. എന്റെ ഒന്നുരണ്ട് നിർദ്ദേശ­ങ്ങളും മറുപടി­യായി നല്കി. കറുത്തമ്മ­പോയ കൊച്ചീ­മുതലാളി­യെ­പ്പോ­ലെ കടാപ്പുറത്തൂ­ടെയല­ഞ്ഞ്, കിരൺ ആ പാട്ട് പരി­ശീ­ലിച്ചു. ഏവൂരിലെ ഒരു സ്റ്റുഡിയോ­യിൽ ആലേഖനം ചെയ്യ­പ്പെട്ട ഗാനം കിരൺ എനിയ്ക്ക­യച്ചു­തന്നു. എന്റെ വരികൾ സ്വരതിലകം ചാർത്തി­നിൽക്കുന്നു. രാജേഷിന്റെ ഹൃദ്യമായ ഈണ­ത്തി­നൊത്ത്, ഒരു ഭാവ­ഗായകനെ­പ്പോലെ കിരൺ പാടി­യിരി­ക്കുന്നു. അന്നു­രാത്രി­യിൽ ഉറങ്ങു­വോളവും ആ പാട്ടു­തന്നെ കേട്ടു­കിടന്നു. (ഇനി കിരൺ ഫോൺ ചെയ്താലും,  ആരെന്നു­പറയും മുൻപേ ആ ശബ്ദം തിരി­ച്ചറിയും).

ഒരു പാട്ടെഴുതി­ക്കൊടുത്ത്, അതിൽ ചില തിരുത്ത­ലുകൾ വരുത്തി ഞാൻ എന്റെ ജോലി­പൂർത്തി­യാക്കി. എന്നാൽ, ഈ ആൽബ­ത്തിലെ ഓരോ­പാട്ടും പൂർത്തി­യാക്കു­വാൻ, ലാഭേച്ഛ തെല്ലു­മില്ലാ­തെ രാപ­കല­ധ്വാനി­ച്ചവർ ഏറെ. ആ കൈ­കളെ­യൊക്കയും ഇങ്ങു ദൂരെ­യിരുന്നു്‌ ഞാനെന്റെ ഹൃദയം കൊണ്ടു തൊടുന്നു......

ഈണമെന്ന പൂവിലെ ഒരിതളായ വിഷാദ­ഗാന­ത്തിന്റെ പിറവി­യെ­പ്പറ്റി­യാണ് പറഞ്ഞത്. ഒറ്റ­യൊറ്റ­യിതളു­കളായാ­സ്വദി­ച്ചാലും, ഒരു­മിച്ചു കണ്ടാലും, ഈണം നിങ്ങ­ളെ­യാ­കർഷി­ക്കും. അതേ,  ഋതു­ശാഖി­യിൽ ഒരു­നല്ല പൂക്കാ­ലമു­ണരു­ക­യായ്. ഒരു രാഗ­മാലിക­യെന്നതു­പോലെ, ഇള­യെ­പ്പുൽകുന്ന ഋതു­ഭേദ­ചാരുത­കൾ പോലെ, ഈണം നിങ്ങൾക്കു­മുന്നി­ലേ­യ്ക്കു വരിക­യാണ്. ഓരോ ഗാനവും നിങ്ങ­ളിലെ ഓരോ ഭാവ­ത്തെ­യും സ്പർ­ശി­ക്കട്ടെ. അവ നിങ്ങ­ളിലെ സുപ്ത­ചോദന­കളെ ഉണർ­ത്തട്ടെ.....

ഇനി ആസ്വദിച്ചാലും ഈണത്തിന്നീണങ്ങൾ..................