ജി വേണുഗോപാൽ

മലയാളത്തിന്റെ മാണിക്യക്കുയില്‍ എന്ന വിശേഷണം ചലച്ചിത്ര പിന്നണിഗായകനായ ജി വേണുഗോപാലിനു ഏറെ അനുയോജ്യം ആണ്. അദ്ദേഹത്തിന്റെ മധുരസ്വരം മലയാളികള്‍ക്കു മാത്രമല്ല തമിഴനും തെലുങ്കനും പ്രിയങ്കരമാണ്. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണദ്ദേഹം. "ചന്ദനമണിവാതിൽ", "കാണാനഴകുള്ള മാണിക്യക്കുയിലെ", "ആടടീ ആടാടടീ" എന്നീ ഗാനങ്ങൾ തന്റെ ആലാപനശൈലിയാൽ മനോഹരമാക്കി മാറ്റിയ ഗായകൻ.വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്. വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങൾ കൊണ്ടും മികച്ച ഗായകന്‍ എന്ന പേരെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്.

1984ൽ പുറത്തിറങ്ങിയ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ  നിറക്കൂട്ടിൽ " പൂമാനമേ ഒരു രാഗമേഘം" എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരിൽ സിനിമയിൽ പ്രത്യക്ഷമായില്ല. 1984ൽത്തന്നെ പുറത്തിറങ്ങിയ "പറയാനും വയ്യ പറയാതിരിക്കാനും വയ്യ" എന്ന ചിത്രത്തിലെ സംഘഗാനമായ "അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്" എന്ന ഗാനവും വേണ്ട രീതിയിൽ ജി വേണുഗോപാലിനു ശ്രദ്ധ കൊടുത്തില്ല. എന്നാൽ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ  ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ" "രാരി രാരിരം രാരോ"  എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രസിദ്ധനായത്. ഈ ഗാനത്തിലൂടെ പൌരുഷത്തിന്റെ പുതിയൊരു ശബ്ദമാധുര്യം മലയാളത്തിനേകാൻ കഴിഞ്ഞു . ചലച്ചിത്രസംവിധായകൻ രാജീവ് കുമാറുമായുള്ള പരിചയമാണ് ചിത്രത്തിലെ സംഗീതസംവിധാനം നിർവ്വഹിച്ച മോഹൻ സിതാരയിലേക്ക് വേണുഗോപാലിനെ എത്തിക്കാൻ കാരണമായത്.

പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി വേണുഗോപാൽ. രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ  ആദ്യ പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുൻപേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജന്‍, കെ രാഘവന്‍ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ‘സബ്കോ സമ്മതി ദേ ഭഗവാന്‍‘ എന്ന നാടകത്തിലൂടെ ലഭിച്ചു.

കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള  പുരസ്കാരം 1988(ഉണരുമീ ഗാനം- മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം- സസ്നേഹം), 2004 ( ആടടീ ആടാടടീ - ഉള്ളം ) എന്നീ വര്‍ഷങ്ങളില്‍  നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിക്കുകയുണ്ടായി. രണ്ടു പ്രാവശ്യം കേരള കൌമുദി ഗ്യാലപ് പോള്‍ അവാര്‍ഡ്  കിട്ടിയിട്ടുണ്ട്.

കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ‘കാവ്യരാഗം‘ എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ ആലപിക്കുകയുണ്ടായി. ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു. സുരേഷ് കൃഷ്ണ എന്ന സംഗീത സംവിധായകൻ ഈണം പകര്‍ന്ന ഈ കവിതകള്‍ മലയാളികള്‍ നെഞ്ചിലേറ്റി ലാളിച്ചു.കാവ്യരാഗത്തിനു ശേഷം ഇറങ്ങിയ ‘കാവ്യഗീതിക‘യില്‍  എന്‍ എന്‍ കക്കാട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ ആണുള്ളത്. ജെയ്സണ്‍ ജെ നായര്‍ സംഗീതം നിര്‍വഹിച്ച ഈ ആല്‍ബവും ഹിറ്റ് ആയിരുന്നു.

ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.

ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണുഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു. മകൻ അരവിന്ദ് ചെന്നൈയിൽ പഠിക്കുന്നതിനോടൊപ്പം ഒരു റോക്ക് ബാൻഡിൽ ഗാനങ്ങൾ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു.

AttachmentSize
Image icon G Venugopal.jpg16 KB